അനശ്വരതയേക്കുറിച്ച് ചിന്തിച്ചാണ്
ഉറങ്ങാൻ കിടന്നത്
പൂത്ത വാകമരങ്ങൾക്കരികിൽ
പ്രതീക്ഷക്കു വകയുണ്ടെന്ന്
സ്വപ്നം...
ഉണരാതെതന്നെ എഴുന്നേറ്റു
ഇരുട്ടു തുരന്ന് ഞാൻ നടന്നു
പൂവാകകൾത്തേടി...
വഴിയിൽ ആദ്യംകണ്ടത്
ഒരു ഭ്രാന്തനെ..
വിറങ്ങലിച്ച കൈയ്യില്‍
മഞ്ഞച്ചരട് ചുരുട്ടിപ്പിടിച്ചവനോട്
വഴി ചോദിക്കാൻ
നാവു പൊന്തിയില്ല.
പാതിമയക്കത്തിൽ, കൊതുകിനെയടിച്ച്
വിറച്ചുകിടക്കുന്ന പയ്യന്
ഒട്ടിയ വയറിന്
വഴികളൊന്നുമറിയില്ല
ഇന്നലെവീണ പാലത്തിനടിയിൽ,
മൂക്കില്‍ കാക്കപ്പുള്ളിയുമായ്
ഒരുവൾ മുല്ലപ്പൂ ചൂടിനിന്നു
ഒപ്പമൊരു നാലുവയസ്സുകാരനും
സായന്തനത്തിനപ്പുറം,
മെലിഞ്ഞുണങ്ങിയ എനിക്ക് മുല്ലപ്പൂ വെറുപ്പായിരുന്നു
"അമ്മേ; ഇന്നീ മാമനാണോ
മൊട്ടായ് തര്വാ?.."
ചൂണ്ടിയ വിരൽപിടിച്ച് ഞാന്‍:
"മോനേ; നീ വരുന്നോ
പൂവിട്ട വാകമരങ്ങൾ കാണാന്‍?"
"അതെന്താ മാമാ?"
ഒന്നുംമിണ്ടാതെ തല താഴ്ത്തി
അവരെയും കടന്ന് ഞാന്‍ നടന്നു. .
നടപ്പിനിടയിലാണ് സൂര്യനുദിച്ചത്
ചായകുടിച്ച് കടക്കാരനോട്
വാകമരങ്ങൾക്കരികിലേക്കുള്ള
വഴി ചോദിച്ചു
"രണ്ട് വളവിനപ്പുറം ഒരു കുന്ന്.
കേറിയിറങ്ങണം
തടാകത്തിനക്കരെ!..."
ഇപ്പോള്‍ പൂക്കള്‍ കാണില്ലാന്ന്
ഒരു കാക്കിഷർട്ടുകാരൻ
"ഇപ്പോഴുമവയുണ്ടോ"യെന്ന്
ഒരുവന് പത്രത്തിൽ കണ്ണുംനട്ട്..
പുകയൂതുന്ന ഊശാൻതാടിക്ക്
അതൊരു നൊസ്റ്റാൾജിയയാണത്രേ
രണ്ട് വളവുകഴിഞ്ഞപ്പോൾ
കാലിൽ മന്തായി
കുന്ന് കേറിയപ്പോൾ
എനിക്ക് കൂനായി
ഇറങ്ങുമ്പോൾ
നിലത്തുവീണുടുപ്പ് കീറി
തടാകം-നീരുവറ്റിയ തരിശ്
അക്കരെ ചുവപ്പ്.
ചുവന്ന പൂക്കള്‍ നിറഞ്ഞ
വാകമരങ്ങൾക്കരികിലേക്ക്
ഓടുമ്പോള്‍, എൻറെ മുഖം
ചുവന്നുതുടുത്തു.
എത്തിയപ്പോൾ
വീണുകിടക്കുന്ന വാകമരങ്ങൾ
ചുവന്നപൂക്കളുടെ കൂമ്പാരം
കുറ്റിയിൽ ചാരിയ കോടാലിയിലൂടെ
രക്തമൊഴുകുന്നുണ്ട്.
അപ്പോള്‍ വീഴുംമുന്‍പ്
പൂക്കളുടെ നിറം ചുവപ്പായിരുന്നില്ല
മഞ്ഞപ്പൂക്കൾ ആയിരുന്നിരിക്കണം
ചിലപ്പോള്‍
വയലറ്റുമാവാം...
---------------------
...ജോഫിൻ മണിമല...
ജോഫിനേട്ടോയ്..
ReplyDeleteനല്ല സൂപ്പ൪ എഴുത്താണല്ലോ....
തൂലിക നിലത്ത് വക്കാതെ എഴുത്ത് തുടരൂ....
Thank you mubarak
Delete