Tuesday 28 July 2015

കലാമിൻറെ മരണം: ചില അനുബന്ധ ചിന്തകള്‍...


അബ്ദുള്‍ കലാമിന്
ബഹുമാനവും സ്നേഹവും കൂടുതലോ കുറവോ ഇല്ലാതെ ആത്മാർത്ഥമായി ആദരാഞ്ജലികൾ നേരുന്നു...
ഭാരതം കണ്ടതിൽ വച്ചേറ്റവും ബഹുമാന്യനായ ചുരുക്കം വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം എന്നതില്‍ തർക്കമില്ല. പക്ഷേ അതൊരിക്കലും അദ്ദേഹം ഇന്ത്യയുടെ മിസൈല്‍മാൻ ആയതുകൊണ്ടല്ല; മറിച്ച് തൻറെ പുസ്തകങ്ങളിലൂടെയും ചിന്തകളിലൂടെയും സംസാരത്തിലൂടെയും അനേകരെ സ്വാധീനിച്ചത് വഴിയാണ്, പ്രതിസന്ധികളിൽ തളരാതെ നേടുന്ന വിജയമാണ് ഏറെ ആസ്വാദ്യകരം എന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചതിനാലാണ്, അനേകർക്കു മാതൃകയായതിനാലാണ്...
വിമർശനത്തിന് ആരും അതീതരല്ല. രാഷ്ട്രപിതാവായ ഗാന്ധിജിയാണ് ഇന്ന് അത്തരുണത്തിൽ അധികം വേദനിക്കുന്ന ആത്മാവ്..
സിപിഎം കലാമിനെതിരെ ക്യാപ്റ്റൻ ലക്ഷ്മിയെ സ്ഥാനാർത്ഥിയാക്കിയതിനെ ചീത്ത വിളിച്ചു ഇന്നൊരു ഫേസ്ബുക്ക് പോസ്ടു കണ്ടു. കലാമിന് ഏഴയല്പക്കത്ത് ക്യാപ്റ്റൻ വരില്ലാന്നൊക്കെയായിരുന്നു അത്. ഒരു സ്ത്രീ സ്വന്തം രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനായി എത്രമാത്രം സഹിക്കാമോ അതിന്റെ പതിന്മടങ്ങോളം സഹിച്ചവരാണവർ. അന്ന് സിപിഎം കാണിച്ചത് കലാമിനോടുള്ള എതിര്‍പ്പല്ല, മറിച്ച് ആ സമയത്തെ രാഷ്ട്രീയത്തോടുള്ള എതിർപ്പായിരുന്നു എന്നത് വ്യക്തവുമാണ്. രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയബോധവുമുണ്ടായിരുന്ന പി.സി.അലക്സാണ്ടറിനെ ഒഴിവാക്കി കലാമിനേപ്പോലെ ഒരാള്‍ രാഷ്ട്രപതി സ്ഥാനാർത്ഥിയായതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. അദ്ദേഹം ഒരു നല്ല മനുഷ്യസ്നേഹിയും രാഷ്ട്രപതിയും അല്ലായെന്നു പറയുന്നില്ല. അത് അദ്ദേഹം തെളിയിച്ചതാണ്. മാതാ അമൃതാനന്ദമയിയോട് അനുവാദം ചോദിച്ചിട്ടാണ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് എന്നുവരുമ്പോൾ സിപിഎം ആ രാഷ്ട്രീയത്തെ എന്തുകൊണ്ടെതിർത്തു എന്ന് മനസ്സിലാകും. അമൃതാനന്ദമയിയോ, അരമനയിലെ തിരുമേനിയോ, തങ്ങള്‍മാരോ ആകരുത് ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യരാജ്യത്ത് രാഷ്ട്രപതിയെയും ജനപ്രതിനിധികളെയും തീരുമാനിക്കണ്ടത്. നിർഭാഗ്യവശാൽ അതങ്ങനാണുതാനും. ലജ്ജിക്കാൻ മാത്രമേ ആവൂ...
ആശയങ്ങളെ ആശയം കൊണ്ട് നേരിടണം.  ഇന്നുമിന്നെലെയും ഫേസ്ബുക്കിൽ നിറയുന്ന ചീത്തവിളികളിൽ മുമ്പിലുള്ളത് അറിവും വിവരവുമുള്ള യുവത്വത്തിൻറേതാണെന്ന് കാണുമ്പോൾ, ഇന്ത്യയുടെ സുരക്ഷിതഭാവി ആശയങ്ങള്‍ കൈമോശം വരുമ്പോള്‍ പൃഷ്ഠം ചൊറിയുന്ന വർഗ്ഗീയവാദികളായ ഇക്കൂട്ടരുടെ കൈയ്യിലാണെന്നു തിരിച്ചറിയുമ്പോൾ ഭയമാണുള്ളത്. അതും കലാമിൻറെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയവരാണ് ഏറെയെന്നത് ഖേദകരമാണ്. ആ മഹാമനുഷ്യൻറെ ആത്മാവിനോട് ചെയ്യുന്ന വഞ്ചനയല്ലേയത്.
കൂടംകുളം, ഗുജറാത്ത് കലാപം, വർദ്ധിച്ചുവന്ന അണ്വായുധപരീക്ഷണങ്ങൾ തുടങ്ങി മനസ്സാക്ഷിക്കനുകൂലിക്കാനാവാത്ത സംഭവങ്ങളോട് എതിര്‍പ്പുണ്ടെങ്കിലും ജനതകളെ സ്വാധീനിച്ച ഒരു നല്ല മനുഷ്യന്‍ തന്നെയാണദ്ദേഹം.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് മിസൈലുകളും അണ്വായുധങ്ങളും ആവശ്യമായിരിക്കാം. എന്നാലതിലും അത്യാവശ്യം ഈ രാജ്യത്ത് ഓരോ മനുഷ്യനും ആരെയും ഭയക്കാതെ ജീവിക്കാനാവണമെന്നതാണ്. ഓരോ കുടുംബത്തിനും വീടുണ്ടാകണമെന്നതാണ്. ശൗചാലയം ഉണ്ടാകണമെന്നതാണ്, വിശപ്പു മാറ്റാനും ദാഹമകറ്റാനുമുള്ള വകയുണ്ടാകണമെന്നതാണ്. ഡൈനമിറ്റ് കണ്ടുപിടിച്ച ആൽഫ്രഡ് നോബല്‍ തൻറെ കണ്ടെത്തൽ മനുഷ്യരാശിയെ ദോഷകരമായി ബാധിച്ചതുകണ്ട് പശ്ചാത്തപിച്ചതും പില്ക്കാലത്ത് അദ്ദേഹത്തിൻറെ പേരില്‍ നോബല്‍ സമ്മാനം വന്നതും ചരിത്രം. ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്ടീൻ തൻറെ ആപേക്ഷികസിദ്ധാന്തവും E=MC*Cഎന്ന സമവാക്യവും ആറ്റംബോംബിൻറെ നിർമ്മാണത്തിലെത്തിയതു കണ്ട് നിരാശനായതും ലോകംമുഴുവൻ സമാധാനത്തിനായ് സഞ്ചരിച്ചതും മറ്റൊരു ചരിത്രം. ഇവിടെ അശോകചക്രവർത്തിയുടെ ജീവിതവും ചരിത്രസത്യമാണ്. പൊഖ്റാനിലെ അണൈപരീക്ഷണങ്ങൾക്ക് "ബുദ്ധൻ ചിരിക്കുന്നു", "ബുദ്ധൻ വീണ്ടും ചിരിക്കുന്നു" എന്നിങ്ങനെ രഹസ്യകോഡുകളുപയോഗിച്ചപ്പോൾ അത് വിരോധാഭാസമായി എന്നത് അപ്രിയസത്യവുമാണ്.
ഇതൊക്കെ പറഞ്ഞത് കലാം എന്ന മഹാമനുഷ്യനോടുള്ള ഇഷ്ടക്കേടു കൊണ്ടല്ല. ഇന്നുമിന്നലെയുമുള്ള സോഷ്യല്‍മീഡിയയിലെ ചെളിവാരിയെറിയലുകൾ കണ്ടതുകൊണ്ടാണ്.
ആശയങ്ങള്‍ സംവദിക്കട്ടെ; വ്യക്തികളാവരുത്.

വാൽക്കഷ്ണം: "ഞാനൊരു കമ്മ്യൂണിസ്റ്റുമല്ല വിശ്വാസിയുമല്ല; ഒരു ക്ഷുരകനാണ് ഞാന്‍" (പാലേരിമാണിക്യം എന്ന സിനിമയില്‍ ശ്രീനിവാസൻറെ കേശവന്‍ എന്ന കഥാപാത്രം)
-----------------------
...ജോഫിൻ മണിമല...

No comments:

Post a Comment