Friday 31 July 2015

പ്രതികരണശേഷിയെ അടിച്ചമർത്തുമ്പോൾ...

       കണ്ണൂര്‍,  വയനാട് ജില്ലകളിലെ 3500ഓളം ആദിവാസി സഹോദര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയാണ് ആറളം ട്രൈബൽ സെറ്റില്‍മൻറ് ഏരിയ രൂപീകരിച്ചിട്ടുള്ളത്. അവരുടെ ഉപജീവനം കാത്തുപരിപാലിക്കേണ്ടതിനായി അവരുടെ ജോലി ഉറപ്പാക്കുവാനാണ് പട്ടികവർഗ്ഗവകുപ്പിന് കീഴിൽത്തന്നെ ഈ പദ്ധതി നിലനിർത്തിയിരിക്കുന്നത്. എന്നാല്‍ വിരോധാഭാസം എന്നുപറയട്ടേ കഴിഞ്ഞ ആറു വര്‍ഷങ്ങൾക്കിടയിൽ ആദിവാസി സഹോദരരിൽപ്പെട്ട ഒരാള്‍ക്കുപോലും ജോലി ലഭിച്ചില്ല.
ഒമ്പതാം ബ്ലോക്കിലെ കെട്ടിടനിർമ്മിതി ആസ്ഥാനത്ത് ലക്ഷങ്ങള്‍ മുതല്‍മുടക്കിയ ഷെഡ്ഡുകളുള്ളപ്പോഴും ഇവര്‍ കഴിയുന്നത് പ്ലാസ്ടിക്കും ഓലയും മറച്ച കൂരകൾക്കുള്ളിലാണ് എന്നത് അതീവ ദുഃഖകരവും നീതി നിഷേധിക്കപ്പെടുന്നതുമായ അവസ്ഥയാണ്.
         കളക്ടറും ജില്ലാ ഉദ്യോഗസ്ഥരും തുടങ്ങിയവർ കെടുകാര്യസ്ഥത കാണിക്കുന്നിടത്ത്, ജില്ലാപഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയിട്ടുള്ളത് എത്രകണ്ട് ഗുണകരമാകുമെന്ന് കണ്ടറിയണം.
              ഇരുമ്പുപാലം ട്രൈബൽ ഹോസ്റ്റലിൽ നിന്നും പുറത്തുവരുന്ന വാര്‍ത്തകളും മനസ്സാക്ഷി വിരുദ്ധമായവയാണ്. ദേവിയാർ വൊക്കേഷണൽ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന ആദിവാസിക്കുട്ടികളാണ് ഈ ഹോസ്റ്റലിൽ താമസിക്കുന്നത്.
സ്കൂള്‍ തൊഴിലധിഷ്ഠിതമായതു കൊണ്ടാവാം വിറകുവെട്ടൽ, ഓട വൃത്തിയാക്കൽ, പാചകം തുടങ്ങി എല്ലാവിധ പണികളും വാർഡനുൾപ്പടെയുള്ളവർ ഭീഷണിപ്പെടുത്തി ചെയ്യിക്കുന്നുണ്ട്. നാളെ ഒരു ലോകമുണ്ടെങ്കിൽ അന്തസ്സോടെ നില്ക്കാൻ ഇവരെ സഹായിക്കേണ്ടത് ആരാണാവോ?
       1997-ൽ കോഴിക്കോട്ടും 2000-ൽ എറണാകുളത്തും നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയിൽ 200 മീറ്റര്‍ ഓട്ടമത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ മുത്തു എന്ന യുവാവ് തിരുനെല്ലി അപ്പാപ്പാറ പക്കിണി കോളനിയില്‍പ്പെട്ട ആദിവാസി സഹോദരനാണെന്ന് ആർക്കറിയാം. പോട്ടെ, ഈ യുവാവ് ഇന്ന് ജീവിച്ചിരിപ്പില്ല എന്നെങ്കിലും ആരെങ്കിലുമറിഞ്ഞോ? പട്ടിണി കിടന്ന് മടുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു ഈ കായികതാരം. വെങ്കലമെഡൽ വാങ്ങുന്നവർക്കുപോലും ജോലി ഉറപ്പാക്കുന്ന ഭരണകർത്താക്കൾ ഈ യുവാവിനെ എന്തേ അവഗണിച്ചു? മുഖ്യധാരാ മാധ്യമങ്ങൾ ഈ വാര്‍ത്തയൊന്നും അറിഞ്ഞില്ലായോ?
     അട്ടപ്പാടിയിൽ ശിശുമരണം നിത്യേനയെന്നോണം നടക്കുന്നു. ഇതിനൊക്കെ എതിരേ പ്രതികരിച്ചാൽ മാവോവാദിയെന്നു പറഞ്ഞ് അടിച്ചമർത്തുക. സഹികെട്ട് മടുത്ത് നെല്ലിപ്പലക കഴിയുമ്പോൾ ഉണ്ടാകുന്ന പ്രതികരണം എത്രത്തോളമായിരിക്കുമെന്ന് ഭരണകൂടം ഓർക്കേണ്ടതുണ്ട്.

പിന്നാമ്പുറം: നമ്മടെ സർക്കാർ ഒരു നല്ല കാര്യം ചെയ്യാന്‍ പോകുന്നു. അമ്പലവയൽ മേഖലയിലെ 11 റവന്യൂ ക്വാറികൾക്കും 3 പട്ടയക്വാറികൾക്കും നിലവിലിരുന്ന വിലക്ക് മാറ്റി വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയാണ് സർക്കാർ കൊടുത്തിരിക്കുന്നത്. കൊള്ളാം. കാണേണ്ടുന്ന കാര്യങ്ങൾ കാണുന്ന ജനപ്രതിനിധികൾ!..

No comments:

Post a Comment